Sunday, January 16, 2011

ചുവരുകളില്ലാത്ത നീല മുറി




നിലാവ് കുടിച്ചുന്മത്തനായ
കടലിനൊപ്പംഉറങ്ങാന്‍ കിടന്നവള്‍
വീണ്ടും വീണ്ടും തന്നിലേക്കായുന്ന
കുഞ്ഞുതിരകളെ വാരിപ്പുണര്‍ന്നവള്‍
കയറ്റിറക്കങ്ങളുടെ ദുസ്വപ്നങ്ങളില്‍
നിദ്ര കൈ വിട്ടവള്‍
സൂര്യനും പിറകെ ചന്ദ്രനും നക്ഷത്രങ്ങളും
കടന്നു പോയ വഴിയില്‍
കൊള്ളിമീനുകള്‍ക്കായി കാത്തുകിടന്നവള്‍ .

പവിഴപ്പുറ്റുകള്‍ സ്വന്തമാക്കിയവര്‍
വലിച്ചെറിഞ്ഞ തൊണ്ടുകള്‍ കടല്ച്ചണ്ടികള്‍
അവളുടെ നെഞ്ചിലുറങ്ങുന്നു.
മഴയായും വെയിലായും
ആകാശത്തിന്റെ ആലിംഗനം
ഓര്‍ക്കാപ്പുറത്ത് ഒരു മിന്നല്ക്കയ്യിന്റെ
പൊള്ളുന്ന സാന്ത്വനം.....
ഉള്‍ക്കടല്‍ വിളിക്കുന്നു.....

മുത്തുകള്‍ക്കും പവിഴപ്പുറ്റുകള്‍ക്കുമപ്പുറം
ഇരുണ്ട ആഴപ്പച്ച്ചയില്‍
അത്ഭുത ലോകം കണ്ണ് തുറക്കും,
കാവല്‍ ഭൂതങ്ങളില്ലാത്ത വാതിലുകള്‍
ചുവരുകളില്ലാത്ത നീല മുറികളിലേക്ക്,
ചിറകുകള്‍ വീശിപ്പരലുകള്‍
പായല്‍ത്തണുപ്പില്‍ വഴിയൊരുക്കും.
തുണകളില്ലാതെ ..
അതിരുകളില്ലാതെ...
ഒരുടല്‍ സഞ്ചാരം
ഉള്‍ക്കടല്‍ വിളിക്കുന്നു
അഴിമുഖം കടക്കണം


6 comments:

  1. This is stuff worth revisiting.
    That photo and the last lines are a bit bathos ridden. The last line is a compulsive reminder of Ayyappan who rehashed upon himself sickeningly.

    ReplyDelete
  2. ചുവരുകളില്ലാത്ത നീല മുറി....
    നല്ല തലക്കെട്ട്.
    വരികളും ഹൃദ്യം.
    ആശ്അമ്സകൾ, ടീച്ചർ!

    ReplyDelete
  3. തുണകളില്ലാതെ ..
    അതിരുകളില്ലാതെ...
    ഒരുടല്‍ സഞ്ചാരം
    ഉള്‍ക്കടല്‍ വിളിക്കുന്നു
    അഴിമുഖം കടക്കണം...

    മനോഹരമായ കവിത..
    ഹൃദയം നിറഞ്ഞ ആശംസകള്‍!!

    ReplyDelete
  4. വാക്കുകളെ തുന്നിച്ചേര്‍ത്തവിധം
    ഭംഗിയായിരിക്കുന്നു....
    കൂട്ടത്തില്‍ കവിത്വത്തിന്റെ
    മുനമ്പ് ശോഭിക്കുന്നു.....
    വജ്രംപോലെ...

    പാമ്പള്ളി
    www.pampally.com
    www.paampally.blogspot.com

    ReplyDelete